വെളിച്ചത്തെ ഭയക്കുന്നവർ വിളക്കിനെ പഴിക്കുന്നു.
ജീവചരിത്രം സമ്പൂർണ്ണമായി രേഖപ്പെടുത്തപ്പെട്ടുവെന്നത് നബിയുടെ അതുല്യമായ സവിശേഷതയാണ്. അതൊരു ദൈവനിശ്ചയവുമാണെന്ന് വേണം മനസ്സിലാക്കാൻ. അരുതായ്മകളൊരുപാടുണ്ടായിരുന്നൊരു നാട്ടിലും കാലത്തും ആൾക്കൂട്ടത്തിലതുപോലെയൊലിച്ചു നീങ്ങാതെ നന്മയുടെയും നേരിന്റെയും വേറിട്ട വഴിയിലൂടെയായിരുന്നു, അൽഅമീനെന്ന് മക്കക്കാർ സ്നേഹവാൽസല്യത്തോടെ വിളിച്ച തിരുനബിയുടെ സഞ്ചാരം. തന്നിലേക്കൊതുങ്ങിക്കൂടുകയായിരുന്നില്ല തർക്കങ്ങളിൽ മധ്യസ്ഥനായും നാട്ടിലെ പൊതു നന്മകൾക്ക് സഖ്യങ്ങളുണ്ടാക്കിയും ഇടപെട്ടു കൊണ്ടേയിരിക്കുക തന്നെയായിരുന്നു നബി. എന്നാൽ അന്നൊന്നും തദ്ദേശീയരിൽ നിന്നില്ലാത്ത എതിർപ്പും ശത്രുതയും ആരംഭിച്ചത് അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ച് റസൂൽ (സ) പറഞ്ഞു തുടങ്ങിയപ്പോഴാണ്. മനുഷ്യരെ വിവിധ തട്ടുകളായി തിരിച്ച് ദുർബലരെയും സ്ത്രീകളെയും ചൂഷണം ചെയ്ത് അടക്കി ഭരിച്ചിരുന്നവർക്ക് റസൂൽ (സ) പ്രബോധനം ചെയ്യുന്ന ജീവിത വ്യവസ്ഥ അസ്വസ്ഥതയുണ്ടാക്കുമെന്നത് അൽഭുതകരമല്ല. റസൂൽ കൊണ്ടു വന്ന ജീവിത വ്യവസ്ഥയെ എതിർക്കാനവർ പറഞ്ഞ ന്യായങ്ങളൊന്നും വിലപ്പോയില്ല. അങ്ങിനെയാണ് മനോവീര്യം കെടുത്തിത്തോൽപ്പിക്കാനവർ ശ്രമിച്ചത്. എന്തൊക്കെയാണ് തിരുനബിയെക്കുറി...